Wednesday, October 14, 2009

സിനിമ, സിനിമ, സിനിമ

സിനിമ, സിനിമ, സിനിമ
ഞാന്‍ ഒരുപാടു നാള് കൂടി മൂന്ന് സിനിമ കണ്ടു, അല്ല നാല് സിനിമ കണ്ടു.
ഡാഡി കൂള്‍, ഒരു ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് കുടുംബ ചിത്രം, ഉന്നൈപൊല് ഒരുവന്‍, വേക് അപ്പ്‌ സിദ്.
ഇതില്‍ ഉന്നൈപൊല് ഒരുവന്‍ ആണ് ഏറ്റവും നല്ലത് എന്ന് പറയാന്‍ തലകുത്തിനിക്കണ്ട ആവശ്യം ഒന്നുമില്ലല്ലോ. ഏറ്റവും മോശം ഒരു ബ്ലാക്ക്‌ ആന്‍ഡ്‌ ... മോശം എന്നല്ല തനി വളിപ്പ്‌ എന്ന് പറയേണ്ടി വരും. ഒരു മാതിരി പണ്ടത്തെ തമിഴ് സിനിമ കാണുന്ന പോലെ. സത്യം പറഞ്ഞാല്‍ വേറെ ഓപ്ഷന്‍ ഒന്നും ഇല്ലാതിരുന്ന കൊണ്ട പോയി കണ്ട സിനിമയാണ് ഒരു ബ്ലാക്ക്‌ ആന്‍ഡ്‌ ..
എന്റെ സുഹ്രൃത്തും അവന്റെ ഭാര്യയും അതിഭയങ്കരമായ ടെന്‍ഷന്‍ അനുഭവിക്കുന്നു, എന്നാല്‍ പിന്നെ ഒരു കോമഡി പടം കാണാം എന്നൊരു നിര്‍ദ്ദേശം മുന്നോട്ടു വെച്ചു എന്നൊരു തെറ്റ് മാത്രമേ ഞാന്‍ ചെയ്തുള്ളൂ.
നിന്റെ ബ്ലോഗ് വായിക്കുന്നതിനേക്കാള്‍ ഭേദം ഡ്യൂപ്ലിക്കേറ്റിലെ വളിപ്പന്‍ ചേട്ടനെ രണ്ടരമണിക്കൂര്‍ കണ്ടോണ്ട് ഇരിക്കുന്നതാണ് എന്ന് പറഞ്ഞതിന്റെ വാശി തീര്‍ക്കാനാണ് ഒരു ബ്ലാക്ക്‌ ആന്‍ഡ്‌ ... ഞാന്‍ സജ്ജസ്റ്റ് ചെയ്തത്‌ എന്നൊക്കെ അവര്‍ ചുമ്മാ പറയുന്നതാ.
ബാക്ക്‌ ടു സിനിമ, എന്തൊരു ബോര്‍ സിനിമയാത്, ഒരു ആന, ആനപാപ്പാന്‍, മണി, ജയസൂര്യ, വിനയപ്രസാദ്‌ ഒക്കെ പരമബോര്‍.
പിന്നെ സെക്കന്റ്‌ ഹാഫില്‍ ഭാമയേയും പുള്ളിക്കാരിടെ ഡ്രെസ്സും ഒക്കെ കണ്ടോണ്ടിരിക്കാം, അപ്പഴും ജയസൂര്യയെ സഹിക്കാന്‍ ചില്ലറ സഹനശീലം ഒന്നും പോര.
ഡാഡി കൂള്‍: സിനിമ കണ്ടിരിക്കാം, മമ്മൂട്ടിയും, രിച്ച ശര്‍മയും, രാധികയും പിന്നെ ആ കൊച്ചും ഒക്കെ ഇട്ടിരിക്കുന്ന ഡ്രസ്സ്‌ കൊള്ളാം. ഡ്രസ്സ്‌ കണ്ടാല്‍ വായും പൊളിച്ച് ഇരിക്കുന്ന എന്നെ പോലുള്ള ആള്‍ക്കാര്‍ക്ക് ടിക്കറ്റ്‌ കാശ് മുതലാവും. (ഈ കേരളത്തിലെ ടിക്കറ്റ്‌ ആണേ ഞാന്‍ ഉദ്ദേശിച്ചേ. മള്‍ട്ടിപ്ലക്സില്‍ പോയി നൂറ്റമ്പത് രൂപ കൊടുത്ത് കണ്ടിട്ട് 'എന്റെ കാശ് മുതലായില്ല എന്നുള്ള നിലവിളികള്‍ക്ക്‌ ഞാന്‍ ഉത്തരവാദിയല്ല എന്ന് നക്ഷത്രമിട്ട് പറഞ്ഞു കഴിഞ്ഞു)
കഥയൊക്കെ നമുക്ക്‌ മനസിലാവും. പിന്നെ രിച്ചകുട്ടിയെ കണ്ടാല്‍ മമ്മൂട്ടീടെ കൊച്ച്മോള്‍ ആണെന്നേ പറയൂ. ബിജുമേനോനും പ്രണയിച്ച് നടക്കാനുള്ള സമയമൊക്കെ കഴിഞ്ഞു, അതും രാധികയെ പോലൊരു കൊച്ച്പെണിനെ.
ഉന്നൈപൊല് ഒരുവന്‍, : wednesday കണ്ടട്ടില്ലാത്ത കൊണ്ട് ഇത് അടിപൊളി. അനുപം ഖേര്‍ അഭിനയിച്ചത് കണ്ടട്ടില്ലാത്ത കൊണ്ട് മോഹന്‍ലാലിന്‍റെ അഭിനയം സൂപ്പര്‍.
കമലഹാസന്‍ സാധാരണ പോലെ, കുറേ കരയുന്നു, ഗദ്ഗദകണ്ഠനാവുന്നു, പിന്നെ അതിഭയങ്കരമായ ടെക്നിക്കല്‍ ബുദ്ധി പ്രകാശിപ്പിക്കുന്നു. ഈ സിനിമയില്‍ ആരിഫ്‌ എന്ന പോലീസ് ആയി വരുന്ന ആക്ടര്‍ ആരാണാവോ? പുള്ളിയെ കാണാന്‍ കൊല്ലം.
വേക് അപ്പ്‌ സിദ് : ranbir kapoorum കൊണ്കണ സെന്‍ ശര്‍മയും അടിപൊളി. കഥയൊക്കെ നമുക്ക്‌ മനസിലാകും, പക്ഷെ രണ്ടെണത്തിനേയും കണ്ടിരിക്കാന്‍ കൊള്ളാം. പിന്നെ ലോക്കേഷനും, നല്ല പാട്ടും (ഐറ്റം ഡാന്‍സും, സാദാ ബോളിവുഡ് മസാലയും ഒന്നുമില്ല ഈ സിനിമയില്‍) എല്ലാം കൂടി അടിപൊളി സിനിമ.
മലയാളം സിനിമ കണ്ടു കാശ് പോയേ എന്ന് വിലപിക്കുന്നതിനേക്കാള്‍ എന്ത് കോണ്ടും നല്ലതാ ഇത് പോലെ ഏതേലും പൈങ്കിളി ബോളിവുഡ് കാണുന്നത്.

Sunday, February 1, 2009

മാമ്പഴകാലം

കാലം കുറെ പിന്നോട്ട് പോകട്ടെ, ങാ, പോട്ടെ, പോട്ടെ.
മതി മതി, ഇനിയും പോയാല്‍ ഞാന്‍ ഇഴഞ്ഞു നടക്കയായിരിക്കും.


ഞാന്‍ കോളേജ്കുമാരിയായി ഒരു വനിതാ കോളേജില്‍ അവിടത്തെ ആണ്തരികള്‍, ഫിസിക്സ് ലാബിലെ അലക്സേട്ടനേയും, സെക്യൂരിറ്റി ചേട്ടനായ, പേരറിയാത്ത ചേട്ടനെയും, വായിനോക്കി നടക്കുന്ന സമയം. കാന്റീനിലും രണ്ടു ചേട്ടന്മാര്‍ ഉണ്ടായിരുന്നു, ബട്ട്, വായിനോക്കാന്‍ പോയിട്ട് കണ്ടാല്‍ മിണ്ടാന്‍ തോന്നുന്ന അത്രേം ഗ്ലാമര്‍ പോലും ഇല്ലായിരുന്നു.

അപ്പൊ, കം ടു ദ പോയിന്റ്. ക്ലാസ്സ് മൊത്തം കൂട്ടാനും, കുറയ്ക്കാനുമൊക്കെ പഠിച്ചു കൂട്ടിയും, കുറച്ചും ജീവിക്കുന്നു. ഞാന്‍ ആണേല്‍, ആര്‍ട്സ് എന്നും പറഞ്ഞു പൈസ വാങ്ങിച്ചു അത് ഉപയോഗിക്കുനില്ല, സോണ്‍ ലെവലില്‍ ഗോമ്പറ്റീഷന് പോകാന്‍ കോളേജില്‍ നിന്നും അലവന്‍സ് ഇല്ല, ലൈബ്രറിയിലെ മലയാളം പുസ്തകം എടുക്കാന്‍ സമ്മതിക്കുന്നില്ല, എന്നൊക്കെ പറഞ്ഞു അലമ്പുണ്ടാക്കി നടക്കുന്നു.

കോളേജില് മൊത്തം നാല് ഗ്രൂപ്പ് ഉണ്ട്. ഇതില്‍ ഓരോ ഗ്രൂപ്പും വെള്ളിയാഴ്ച ഉച്ചക്ക് എന്തേലും ഒക്കെ പ്രോഗ്രാം അവതരിപ്പിക്കണം. അങനെ ഞങ്ങടെ മാവും പൂക്കാറായി.
ഞങ്ങള്‍ കണക്കുപിള്ളാസിന്റെ കൂടെ ഗ്രൂപ്പില്‍ ഉള്ളത് അതിഫീകരികളായ ആംഗലേയ സാഹിത്യ വിദ്യാര്ത്ഥിനികള്‍. (ലവരുടെ ഒപ്പം, ലേശം പിന്നിലായി ഞങ്ങള്‍ എന്ന് പറയുന്നതു സത്യം). പിന്നെ, ചുക്കിന്റെ കൂടെ ചുണ്ണാമ്പ് എന്ന പോലെ എക്ണോമിക്സുകാരും, കംപ്യുട്ടര്‍കാരും ഉണ്ട്. പക്ഷെ കൂട്ടത്തില്‍ ഭീകരികള്‍ ഞങ്ങള്‍ തന്നെയാണ്.

പബ്ലിസിറ്റി തീരെ ഇഷ്ടമല്ലാത്ത കൊണ്ട് (അതിന്റെയാവശ്യവും ഞങ്ങള്‍ക്കില്ല, ഹല്ല പിന്നെ), ഈ ഗ്രൂപ്പ് നയിക്കാനുള്ള കസേര ഞങ്ങള്‍ കണക്കികള്‍ സാഹിത്യകാരികള്‍ക്ക് കൊടുത്തു. മാവ് പൂക്കേണ്ട ദിവസം ആകാറായപ്പോള്‍, ഈ ചട്ടമ്പി കൊച്ച് (ഇല്ല, ദുരുദ്ധേശം തീരെയില്ല, ലീഡര്‍ എന്ന് മാത്രമെ ഉദ്ധേശിച്ചുള്ളു) എഡിയാസിന് വേണ്ടി ഞങ്ങളുടെ അടുത്ത് വന്നു. ഞങ്ങള്‍ കുറെ ഐഡിയ എടുത്തു കൂട്ടിയും കുറച്ചും ഇരിക്കുമ്പോള്‍, തനി ചട്ടമ്പിത്തരം കാണിച്ച് ലവള്‍ പറഞ്ഞു കണക്കുകാര്‍ എന്തേലും ചെയ്തേ പറ്റു.

പിന്നെ, ഐഡിയാസ് ഞങ്ങടെ കണക്കിലും പൂക്കും എന്ന് കാണിച്ചു ശല്യം ഒഴിവാക്കാന്‍ വേണ്ടി ഞാന്‍ പറഞ്ഞു. "ഒരു നിഴല്നാടകം ചെയ്തല്ലോ, വെറൈറ്റി ആകും. ഈ രണ്ടു കൊല്ലവും ഇതു പോലെ ഒന്നും ഇവിടെ കണ്ടിട്ടില്ലാലോ"

"ഒകെ, ഒകെ, മാത്സിന്റെ വക നിഴല്‍ നാടകം. പാറു ആന്‍ഡ് ടീം" എന്നും പറഞ്ഞു ആ കൊച്ചു കൂളായി നടന്നു പോയി. ഐഡിയ പറഞ്ഞു കൊടുത്താല്‍ പോകുമല്ലോ പണ്ടാരം, എന്ന് വിചാരിച്ച ഞാന്‍ ശശിയായി.

എന്നാ പിന്നെ, നിഴല്‍ നാടകം കളിച്ചു നോക്കാം എന്ന് പാറുവും കൂട്ടുകാരും അവിടെ വെച്ച് കൈ അടിച്ച് തീരുമാനിച്ചു. പണ്ടെങ്ങോ മാതൃഭൂമി ആഴ്ചപതിപ്പില്‍ മാമ്പഴം കവിത നിഴല്‍ നാടകം കളിച്ചതിനെ പറ്റി വായിച്ച ഓര്‍മയില്‍, ആ കവിത തന്നെ നാടകത്തിനു എടുക്കാം എന്ന് തീരുമാനിച്ചു. സംഭവം നാടകമോന്നുമല്ല, കവിത കവിതയായി തന്നെ ചൊല്ലി തള്ളയും പിള്ളയും ഒരു മുണ്ടിന്റെ പിന്നില്‍ നിന്നു ആംഗ്യാഭിനയം നടത്തും.

ക്ലാസ്സിലെ ഏറ്റവും നീളം കൂടിയ കണക്കുപിള്ളയെ തള്ളയാക്കി. നീളം കൊണ്ടും സ്വഭാവം കൊണ്ടും വെറും പിള്ളയായ, വേറൊരു കണക്കപിള്ളയെ പിള്ളയുമാക്കി. ക്ലാസില്‍ മുണ്ട് ഉടുക്കുന്ന അച്ച്ചനുള്ള കൊച്ചിന്റെ വീട്ടില്‍ നിന്നും രണ്ട് ഡബിള്‍ മുണ്ടും എടുപ്പിച്ചു.

ടോര്‍ച്ചും എമര്‍ജന്‍സി ലൈറ്റും വെച്ച് മുണ്ടിന്റെ പിന്നില്‍ നിന്നു പരീക്ഷണം തുടങ്ങി. എമര്‍ജന്‍സി വിജയിക്കില്ല എന്നുറപ്പായി, ടോര്‍ച്ച് കൊള്ളാമെങ്കിലും അങ്ങട് വെടിപ്പാകുന്നില്ല. പിന്നെ ഒരു ടേബിള്‍ ലാമ്പ് സംഘടിപ്പിച്ചു, അപ്പൊ കൊള്ളാം, എല്ലാം ശുഭം.

തകര്‍പ്പന്‍ പ്രാക്ടീസ് തുടങ്ങി. മാങ്ങാക്കാലമല്ലാത്തതിനാല്‍ മാങ്ങാ കിട്ടാന്‍ വകുപ്പില്ല. ആ സമയത്ത് ഒരു മാന്ഗോ ഡ്രിങ്ക് മാങ്ങേടെ ഷേയ്പ്പില്‍ ഉള്ള പാത്രത്തിലാണ് ഇറക്കിയിരുന്നത്. നിഴല്‍ മാത്രമല്ലെ കാണൂ, അപ്പൊ അത് ധാരാളം മതി.

ഇന്നേ വരെ സ്റ്റേജ് പോലും കണ്ടിട്ടില്ലാത്തവര്‍ ആണ് മുണ്ടിന്റെ പിന്നില്‍ നിന്നു വികാരതീവ്രമായി അഭിനയിക്കാന്‍ പോകുന്നെ, അവരുടെ മുഖം ആരും കാണില്ല എന്നത് ഒരു സമാധാനം (അവരുടെയും, ഞങ്ങളുടെയും, കാണുന്നവരുടേയും).

സത്യം പറഞ്ഞാല്‍, ഇതു സ്റ്റേജില്‍ കേറുമ്പോ എന്താകും എന്ന കാര്യത്തില്‍ ഞങ്ങള്ക്ക് ഒരു പിടിയും ഉണ്ടായിരുന്നില്ല. ആകെ ഉള്ള ഒരു ശന്ക, ഇത് കുളമാകുമോ, അതോ ചളകുളമാകുമോ എന്ന് മാത്രമാണ്.

ആ വെള്ളിയാഴ്ച ഉച്ചയും സാധാരണ പോലെ വന്നു, ഞങ്ങള്‍ അസാധാരണമായി വിയര്‍ക്കാനും, പരിപാടി കഴിഞ്ഞാല്‍ കോളേജില്‍ നിന്നു ഏതെല്ലാം വഴികളിലൂടെ പുറത്തേക്ക് കടക്കാം, ഒരാഴ്ച ലീവ് പറയാന്‍ വയറിളക്കം നല്ല കാരണമാണോ എന്നൊക്കെ ആലോചിക്കാനും തുടങ്ങി.

ഈ നാടകത്തില്‍, സോറി, കവിത-നിഴല്‍ ആവിഷ്കരണത്തില്‍ ആദ്യത്തെ രണ്ടു വരി "അന്കണതൈമാവില്‍ നിന്നാദ്യത്തെ പഴം വീഴ്കെ, അമ്മതന്‍ നേത്രത്തില്‍ നിന്നുതിര്‍ന്നു ചൂടുകണ്ണീര്‍" - ഈ വരികള്‍ക്ക് അമ്മ മുണ്ടിന്റെ പിന്നില്‍ വരില്ല, പകരം, തലേന്ന് ഞങ്ങള്‍ കോളേജില്‍ നിന്നു മോഷ്ടിച്ച രണ്ടു-മൂന്ന് മാവിന്റെ കമ്പ് കൊണ്ട് ഉണ്ടാക്കിയ, സ്പെഷ്യല്‍ മാവിന്റെ നിഴല്‍ മാത്രം കാണിക്കും. ഗായികമോള്‍ ഇതു വലിച്ചു നീട്ടി ചൊല്ലി തീരുന്ന വരെ കാണികള്‍ ഈ നിഴല്‍ മാത്രം കണ്ടിരിക്കണം. എന്തും പ്രതീക്ഷിച്ച്, ലോഡ്സ് ആന്‍ഡ് ലോഡ്സ് ഓഫ് ദൈവങ്ങളെ വിളിച്ച് ഞങ്ങള്‍ സ്റ്റേജില്‍ കേറി.

എന്താ സംഭവിച്ചത് എന്ന് എനിക്ക് ഇപ്പഴും അറിയില്ല, ഈ രണ്ടു വരികള്‍ക്ക് വെറും ഉടായിപ്പ് മാവ് കാണിച്ചതിനു തന്നെ ഓഡിറ്റോറ്യത്തില്‍ നിന്നു ഗംഭീര കൈയടി. തള്ള-പിള്ള ടീം മൊത്തം അവിശ്വസനീയതയോടെ എന്നെ നോക്കി, അതിലേറെ അവിശ്വസനീയതയോടെ ഞാന്‍ അവരെ നോക്കി.

ആവിഷ്കരിച്ച്, ആവിഷ്കരിച്ച് അവസാന സീനുകളില്‍, പ്രതേകിച്ച് അമ്മ കൊച്ചിന്റെ കുഴിമാടത്തില്‍ മാങ്ങാ കൊടുക്കുന്ന ഭാഗത്തൊക്കെ ആരൊക്കെയോ കരഞ്ഞെന്നും, അതിഗംഭീരമായിരുന്നു ഈ ആവിഷ്കരണമെന്നുമൊക്കെ പിന്നെ ഫീട്ബാക് കിട്ടി. ഹ ഹ ആനന്ദലബ്ദിക്കിനിയെന്തു വേണ്ടൂ.

അങ്ങനെ ഞങ്ങടെ മാവ് പൂത്ത കഥ പറയാനല്ല ഈ പോസ്റ്റ്. ഈ മാമ്പഴത്തില്‍ ലാസ്റ്റ് രണ്ടു - മൂന്ന് വരികള്‍ ഉണ്ട് "ഒരു തൈകുളിര്‍ കാറ്റായ് അരികത്തണഞ്ഞപ്പോള്‍ അരുമകുഞ്ഞിന്‍ പ്രാണന്‍ അമ്മയെ ആശ്ലേഷിച്ചു".

ആ ഒണക്ക കോളേജില്‍, ഒണക്ക ഓടിറ്റോറിയത്തില്‍ കാറ്റിനെ എങ്ങനെ വരുത്തും. ക്ലാസ്സിലെ കുട്ടി അവളുടെ കാറിലെ ഫാന്‍ എടുത്തോണ്ട് വരാം എന്ന് പറഞ്ഞു. ഫാന്‍, വന്നു. ഞങ്ങള്‍ അത് നേരെ പ്ലഗില്‍ കുത്തി, ഏ.സി-ഡി.സി എന്നൊക്കെ കേട്ടിടുണ്ട് എന്നല്ലാതെ
അതൊക്കെ എന്താന്ന് ശരിക്കും മനസിലായി, ഒരു ഗരിഞ്ഞ മണം വന്നപ്പോള്‍.

പിന്നെ, ഡാഡ്ശ്രി പെന്‍ഷന്‍ വാങ്ങുമ്പോള്‍ കൈമടക്ക് തരാറുള്ള നൂറ് രൂപയും, മാമ്പഴത്തിലെ തള്ള-പിള്ള ഗ്രൂപ്പിന്റെ കൈയയഞ്ഞ സഹായവും കൊണ്ട് ആ കൊച്ചിന് വേറെ ഫാന്‍ വാങ്ങി കൊടുത്തു.

ഇതു പ്രാക്ടീസ് നടക്കുമ്പോ പറ്റിയ അക്കിടി. സ്റ്റേജില്‍ എന്ത് ചെയും? അമ്മ വേഷം ചെയുന്ന കൊച്ച് മുടിയഴിച്ചിടും, കുറച്ചു ദൂരെ മാറി നിന്നു ഒരു കാര്‍ഡ്ബോര്‍ഡ് കൊണ്ട് വീശി കാറ്റ് വരുത്തും. ദാറ്റ്സ് ആള്‍. അങ്ങനെ ഞങ്ങള്‍ പ്ലാന്‍ ചെയ്തു.

ബട്ട്, കാണികളുടെ കൈയടി കാരണം കണ്ണ് മഞ്ഞളിച്ചു പോയ ഞാനും ബാക്കിയുള്ളവരും കാര്‍ഡ്ബോര്‍ഡ് വീശാന്‍ മറന്നു പോയി, ഇതു കണ്ട വേറെ ഒരു കൊച്ച് വേഗം കാര്‍ഡ്ബോര്‍ഡ് എടുത്തു കൊണ്ടു വന്നു തകര്‍പ്പന്‍ വീശല്‍. പക്ഷെ, അവള്‍ നിന്നത് കറക്റ്റ് ആയി അമ്മേടെ പിന്നില്‍, കാണുന്നവര്‍ വിചാരിച്ചു ഈ കൊച്ച് അമ്മയെ അടിക്കയാണെന്ന്.

പിന്നെ, ഒരു വനിതാ കൊളേജിന്റെ മിനിമം കാര്യബോധം വെച്ച് ആരും അത് മൈന്‍ഡ് ചെയ്തില്ല.

ഒരു ചോദ്യം, ഒരു ഉത്തരം

കുണ്ടുണി മാരാര് ചെണ്ടയെടുത്തു
ചെണ്ടതന്‍ മണ്ടക്ക് രണ്ടു കൊടുത്തു
ടിണ്ടകം, ടിണ്ടകം, ചെണ്ട കരഞ്ഞു
മണ്ടന്റെ മാതിരി ചെണ്ട പിടഞ്ഞു
ചെണ്ടയ്ക്ക് നിത്യവും മണ്ടക്ക് കൊട്ട്
കുണ്ടുണ്ണി മാരാര്ക്ക് നോട്ടിന്റെ കെട്ട്
ഈ പദ്യം ഞാന്‍ യു.കെ.ജി യില്‍ പഠിക്കുമ്പോ പഠിച്ചതാ. പക്ഷെ, ഇടക്കാലത്ത് മറന്നു പോയി, അപ്പൊ മൂത്ത പാറു ഓര്‍മിപിച്ചു, പിന്നെ ഇതു വരെ മറന്നില്ല.
ഇതേ പോലെ മറക്കാത്ത ഒരെണ്ണം,
Good night, Sweet dreams
Wake up bright, in the morning light
To do what is right, with all its might
ഇതും പഠിച്ചത് യു.കെ.ജിയില്‍ തന്നെയാണെന്ന് മൂത്ത പാറു പറയുന്നു.
ഇത്ര കാലം പഠിച്ചിട്ടും ഓര്‍മയുള്ള കവിതകള്‍ ഇതൊക്കെ തന്നെയാണ്. പിന്നെ ഒന്നും പഠിക്കാത്ത കൊണ്ടല്ലേ എന്നോ, എങ്ങനെ മനസ്സിലായി, എന്നെ നേരത്തെ അറിയാമോ?
പിന്നെ നടന്ന അതിഭയങ്കരമായ കാര്യം എന്താന്ന് വെച്ചാല്‍, സുഗതകുമാരിടെ രാത്രിമഴ ഞാന്‍ രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴേ (അല്ലേല്‍ അതിനും മുന്പേ) പഠിച്ചിരുന്നു. അതിന്റെ ക്രെടിറ്റും മൂത്ത പാറൂന് തന്നെയാ. അപ്പൊ, മൂ.പാ പത്താം ക്ലാസ്സില്‍ പഠിക്കയാ. ചേച്ചി ഈ കവിത ചൊല്ലുന്ന കേട്ട്, കേട്ട് ഞാന്‍ അത് അബദ്ധത്തില്‍ പഠിച്ചു പോയി.
എന്തായാലും അത് വേസ്റ്റ് ആയില്ല. ഞാന്‍ പത്തില്‍ എത്തിയപ്പോഴും മലയാളം പുസ്തകം മാറിയില്ല. (ഇടക്ക് മാറിയെന്നും, പിന്നെ വീണ്ടും റോട്ടേറ്റ് ചെയ്തു ഈ പുസ്തകം വന്നതാണെന്നും പിന്നെയാരോ പറഞ്ഞു. )
അതെ പോലെ, കുഞ്ഞു മനസ്സില്‍ അര്ത്ഥമറിയാതെ കേറിയ വേറെ ഒരു കവിത
കാന്താ, കഴുത്തു നീട്ടുന്നു ഞാന്‍ താലിയാല്‍
ലെന്നെ ബന്ധിച്ചു കൊള്‍ക
സ്ത്രീത്വം പുതപിച്ചു വെയ്ക്കാമിനിയെന്റെ
നാഥാ തരൂ മന്ത്രകോടി
തേര് തെളിക്കുക്ക നിന്‍
രഥച്ചക്രത്തിലെന്‍ വിരല്‍ ആണിയാക്കീടാം
അന്തിയില്‍ നിന്റെ വിഴുപ്പുകളത്രയും
എന്തിനൊ വേണ്ടി ചുമക്കാം
പിന്നെ, ഞാന്‍ നിന്റെ കിടാങ്ങളെ പാലൂട്ടി
നിന്നോളമാക്കി വളര്‍ത്താം......
ഇത്രയും വരികളെ എനിക്ക് ഓര്‍മയുള്ളൂ. ഇപ്പഴും എന്റെ വാദം, 92-94 കലഘട്ടത്തില്‍ മാതൃഭൂമി ആഴ്ച്ചപതിപ്പില്‍ വന്നതാണ് ഈ കവിത എന്നാണ്. അപ്പൊ ഞാന്‍ വെറും എല്‍.പി വിദ്യാര്‍ത്ഥിനി.
ഇതും ഓര്‍മ വയ്ക്കാന്‍ കാരണം മൂത്തപാറു ആണെന്ന് പറഞ്ഞു, വീണ്ടും, വീണ്ടും, ക്രെടിറ്റുകല്‍ കൊടുക്കാന്‍ ഇഷ്ടപ്പെടുന്നില്ല. ഇപ്പഴും പാറു എന്ന എനിക്കും, മൂത്ത പാറുവിനും ഇതാര്‍ എഴുതി എന്ന കാര്യത്തില്‍ മാത്രം നോ ക്ലൂ.
ബാലപംക്തിയില്‍ വന്നതാണെന്ന നിലപാടില്‍ ഞാന്‍ ഉറച്ചു നില്‍കുമ്പോള്‍, മൂത്ത പാറു, ഏതോ പ്രമുഘനായ ആളാണിതെഴുതിയതെന്ന് ആണയിടുന്നു. ആര്‍ക്കെന്കിലും അറിയുമെങ്കില്‍ പറയൂ, ഈ കവിത മുഴുവന്‍ അറിയാമെന്കില്‍ അതും പറഞ്ഞു തരൂ.

Friday, January 30, 2009

ബുദ്ധിജീവി

വായന എനിക്ക് ഹോബിയോ, ഹാബിറ്റോ ഒന്നുമല്ല (ഇതു പറഞ്ഞു വരുമ്പോ ഹാബിയോ, ഹോബിറ്റൊ എന്ന് മാറിപോകാറുന്ട്). വായിച്ചില്ലെന്കില്‍ പിന്നെ നിന്നെ എന്തിന്നു കൊള്ളും എന്ന മട്ടിലുള്ള ഡയലോഗുകള്‍ കേള്‍ക്കുമ്പോള്‍, വായിക്കുന്ന നി ഇവിടെ മലമറിചോണ്ട് ഇരിക്കയാണോ എന്ന് തിരിച്ച് ചോദിക്കാനും തോന്നിയിട്ടുന്ട്. (ചോദിക്കാറില്ല, പിന്നെ വായനേടെ മാഹാത്മ്യത്തെ കുറിച്ചും, ലവന്മാര്‍ ലോകത്തെ ഒറ്റനിമിഷം കൊണ്ട് നന്നാക്കിയതിനെകുറിച്ചുമൊക്കെ കേള്ക്കാന്‍ അത്ര ധൈര്യം പോര)
വായിക്കണം, വായിച്ചാലേ ബോധവും, ബുദ്ധിയും, വിവരവും ഒക്കെ ഉണ്ടാകൂ എന്ന കപടബുദ്ധിജീവിനാട്യം കാരണമാണ് പുസ്തകമൊന്നും വായിക്കില്ലെന്നും, ഇനിയഥവാ വായിച്ചു പോയാലും, ആ പുസ്തകത്തിന്റെ അമൂല്യതയെകുരിച്ചോ, അല്ലേല്‍ അത് വായിച്ചപ്പോള്‍ ഞാന്‍ എന്ന മഹതി (വായനശീലമുള്ളവര് മഹാന്‍മാരും, അതില്ലാത്തവര്‍ വെറും തറകളും ആണല്ലോ) അനുഭവിച്ച മാനസികസംഘര്ഷത്തെ കുറിച്ചോ, ഈ ജാതി ബുദ്ധിജീവികളോട് ഒരക്ഷരം മിണ്ടില്ല എന്ന നിലപാട് എടുത്തത്‌.
വായിച്ച് പണ്ടാരമടക്കുന്ന വായനക്കാരെക്കാള്‍ കാര്യഗൌരവം, മറ്റുള്ളവര്‍ക്ക് ഉണ്ട് എന്നും ഒരുപാടു വട്ടം തോന്നിയിട്ടുണ്ട്.
എന്ത് പറഞ്ഞാലും, മാര്‍കേസിന്റെ പുസ്തകത്തില്‍ നിന്നും ഉദാഹരിക്കുന്ന ഒരു സുഹൃത്ത് ഉണ്ടായിരുന്നു എനിക്ക്. ബുദ്ധിജീവി നാട്യം ഒന്നുമില്ല, എന്നാലും ഇന്നേ വരെ കേക്കാത്ത കുറെ ഫിലോസഫിയുമായി ഇറങ്ങുന്ന ടി ചേട്ടന്‍ (അതെ, മാതൃഭൂമി ആഴ്ചപതിപ്പ് വായിക്കുന്ന ഇടത്തരം ബുദ്ധിജീവി) ഉദാഹരിക്കാര് ആംഗലേയ എഴുത്തുകാരെയാണ്. പക്ഷെ, പെണ്‍കുട്ടികള്‍ ദേഹം മുഴുവന്‍ മൂടിപുതച്ചു നടക്കണമെന്നും, അങ്ങനെ നടക്കാത്തത് കൊണ്ടാണ് ലോകം ഇങ്ങനെയൊക്കെ ആയിപോയത്, എന്ന മട്ടിലുള്ള സദാചാരപ്രസംഗം കേട്ടപ്പോള്‍, വായിച്ചാലും ഇത്രയൊക്കെയേ ഉള്ളു, എന്ന് മനസിലായി.
പണ്ടു, ബുദ്ധിജീവി ചമഞ്ഞു നടന്നിരുന്ന ഒരു സുഹൃത്ത് പറഞ്ഞു "ബുദ്ധിജീവികളെ കൊണ്ടുള്ള ഉപകാരം ലോകം മനസിലാക്കാത്തതാണ്." രാത്രി, പകല്‍ എന്നില്ലാതെ കുറെ പുസ്തകം വായിച്ച് തള്ളുന്നവര്‍ ലോകം തലകുത്തി നിര്‍ത്തുന്ന കാര്യം ഓര്‍ത്തപ്പോ എനിക്ക് ചിരി പൊട്ടി.
ഒന്നു-രണ്ടു കൊല്ലം മുന്പ് വരെ ബുദ്ധിജീവി ഷെല്ലിനുള്ളില് അടയിരിക്കുന്നവരുമായി ചില്ലറ സൌഹ്രൃതമൊക്കെ ഉണ്ടായിരുന്നത് ഞാന്‍ വേണ്ടാന്ന് വെച്ചത് ഇതുങ്ങളുടെയോന്നും തലയില്‍ മൂളയില്ല എന്ന് മനസിലാക്കിയപ്പോഴാണ്.

തോന്ന്യാസം

രണ്ടു ദിവസം മുന്പ്, എന്റെ ഒരു സുഹൃത്ത് ഒരു മെയില് അയച്ചു. ഒരു ഫോര്‍വേഡ്, നമ്മുക്ക് എന്നും കിട്ടുന്ന ഫോര്‍വേഡുകള്‍ പോലെ സുഹൃത്ത് എന്നാല്‍ ആരാണ്, അമ്മയെ എങ്ങനെ ബഹുമാനിക്കാം, എന്ന പോലെ ഒരെണ്ണം.
ആ മെയിലില്‍ പക്ഷെ ഫോണ്ട് സൈസ് അന്യായമായിരുന്നു. വായിക്കുന്നവന്റെ കണ്ണടിച്ചു പോകുന്ന ജാതി വല്യ ഫോണ്ട്. എന്നാലും ശരി, ഇതു അയച്ചു തന്ന ആള്‍ക്ക് ആ മെയിലില്‍ മോട്ടിവേഷനല്‍ ആയി എന്തേലും ഉണ്ട് എന്ന് തോന്നിയത് കൊണ്ടായിരിക്കുമല്ലോ അത് കുത്തിപിടിച്ചിരുന്നു ഫോര്‍വേഡ് ചെയുന്നെ.
അത് കൊണ്ടു, അയച്ച തന്ന ആളുടെ സദുദ്ധേശത്തേ ബഹുമാനിച്ചു കൊണ്ടു ഞാന്‍ പറഞ്ഞു, "നിനക്ക് ഈ സാധനം ഒന്നു ഫോണ്ട് സൈസ് കുറച്ച് അയച്ചൂടായിരുന്നൊ, വായിച്ച് എന്റെ കണ്ണടിച്ചു പോയി."
അതിന്നു കിട്ടിയ മറുപടി, അപാരം എന്നല്ല, ചില വളിപ്പ് മലയാളം സിനിമ പോലെ അത്യപാരം എന്ന് പറയണ്ടി വരും.
"ഞാന്‍ അയച്ച ആളോടുള്ള ദേഷ്യം തീര്ത്തതാ. എനിക്ക് ഇഷ്ടമല്ല ഇങ്ങനത്തെ ഫോര്‍വേഡ്. ഹൂപ്സ്...."
അപ്പൊ, ഇതു കുത്തിപിടിച്ചിരുന്നു വായിക്കയും, അയച്ച ആളിന്‍റെ ഉദ്ധേശത്തെ ബഹുമാനിക്കാന്‍ ശ്രമിക്കയും ചെയ്ത ഞാന്‍ ആരായി?

Thursday, January 22, 2009

ഒന്നാം രാഗം പാടി

കൈയില്ലാത്ത നീല കുര്‍ത്തയും, മഞ്ഞ പട്യാല പാന്റുമിട്ട അവളുടെ കൂടെ അവനും പാലാരിവട്ടത്തെ മ്യൂസിക് വേള്‍ഡില്‍ കേറി. ചുമ്മാ കുറെ കാസറ്റൊക്കെ കണ്ടും, കൊച്ചുവര്‍ത്തമാനം പറഞ്ഞും നടക്കുമ്പോള്‍, അവള്‍, വെള്ളയില്‍ നിറയെ വരകള്‍ ഉള്ള ഷര്‍ട്ട്‌ ഇട്ടു വന്ന അവനോടു പറഞ്ഞു, "എനിക്ക് വേണുഗോപാലിന്റെ ശബ്ദമാ ഏറ്റവും ഇഷ്ടം. "

'നല്ല കാര്യം', എന്ന മട്ടിലുള്ള അവന്റെ നില്പ് കാര്യമാക്കാതെ, അവള്‍ ഒരു രഹസ്യം പറയും പോലെ, എന്നാല്‍ തീരെ ശബ്ദം താഴ്ത്താതെ പറഞ്ഞു "വേണുഗോപാലിനെ കണ്ടാല്‍ എനിക്ക് ഒരു ഉമ്മ കൊടുക്കണം."

ഒരു നിമിഷ നേരത്തേക്ക് അവന്റെ മുഖം അവന്ടെ ഷര്‍ട്ടിന്റെ നിറമായി, പിന്നെ ചുണ്ടില്‍ വിടര്‍ന്ന ചെറുചിരിയോടെ ആ മുഖം വിവര്‍ണമായത് എന്ത് കൊണ്ടാണെന്നും അവന്‍ പറഞ്ഞു.

അവന് പാട്ട് പാടാന്‍ അറിയില്ലായിരുന്നു.

Friday, January 2, 2009

എനിക്കും ബ്ലഡ്‌ കൊടുക്കണം

ബ്ലഡ്‌ കൊടുക്കാം എന്ന് തോന്നാന്‍ കാരണം, ഒരുപാടു ബ്ലഡ്‌ കൂടതലുണ്ട് (എല്ലല്ലേ എന്ന് അപവാദം പറയുന്നവര്‍ മിണ്ടാതിരിക്കുക) എന്റെ ശരീരത്തില്‍ എന്ന് തോന്നിട്ടൊന്നുമല്ല. ചുമ്മാ ഇരുന്നു ബ്ലോഗും വായിച്ചു കംപ്യുട്ടറിന്ടെ മുന്നില്‍ അന്തം വിട്ടിരുന്ന എന്നെയും, സമാനമായി ചിന്തിച്ചിരിക്കുന്ന മറ്റു പലരെയും കണ്ടപ്പോള്‍ കഞ്ഞിക്കുഴിക്കാരനായ സഹപ്രവര്‍ത്തകന് തോന്നിയ ഒരു തമാശ.

"അപ്പോളോയില്‍ ccu ല്‍ (ക്രിട്ടിക്കല്‍ കെയര്‍ യൂനിറ്റ് ) കിടക്കുന്ന ഒരു കിടാവിന് ആറു യൂനിറ്റ് ബ്ലഡ്‌ വേണം. ഈ ഹോസ്പിറ്റലില്‍ ഞാന്‍ മനസിലാക്കിയിടത്തോളം ബ്ലഡ്‌ ആവശ്യം വന്നാല്‍ കാശ് കൊടുത്തു വാങ്ങാന്‍ പറ്റില്ല. പക്ഷെ, എത്ര ബ്ലഡ്‌ വേണോ അത്രേം ബ്ലഡ്‌, ബ്ലഡ്‌ ബാന്കില്‍ പകരം വയ്ക്കണം. അതിപ്പോ എടുത്ത അതേ ഗ്രൂപ്പ് തന്നെ ആകണം എന്നൊന്നും ഇല്ല. അതായതു ഈ പയ്യന് ആറു യൂനിറ്റ് ബ്ലഡ്‌ വേണം, അപ്പൊ ഏതേലും ആറു പേര്‍ പോയി ബ്ലഡ്‌ കൊടുത്താല്‍ ആ പയ്യന്നു ആവശ്യമായ അത്രേം ബ്ലഡ്‌ ബാന്കില്‍ നിന്നു എടുക്കാന്‍ പറ്റും. (ശരിയാണോ ഈ വിവരം എന്ന് അറിയില്ല, അല്ലേല്‍ ആരേലും പറയണേ).

അപ്പൊ, ഓഫീസില്‍ നിന്നു ഞങ്ങള്‍ ആറു പേര്‍ കൂടി ഹോസ്പിറ്റലില്‍ പോയി. പോകുമ്പോ ആകെ ഒരു സംശയം ഉള്ളത് ആരേലും ഊതിയാല്‍ പറന്നു പോകുന്ന അത്രേം തടിയുള്ള പെന്കൊചിന്റെ കാര്യത്തില്‍ മാത്രമാണ്. ആകെ ഒരു യൂനിറ്റ് ബ്ലഡ്‌ മാത്രമെ ആ ശരീരത്തില്‍ കാണൂ, അത് ഊറ്റിയെടുക്കാന്‍ ആശുപത്രിക്കാര്‍ സമ്മതിക്കണം എന്നില്ലല്ലോ. കഞ്ഞികുഴിക്കാരന്റെ വാഗ്ദാനം ആറു യൂനിറ്റ് ആയതു കൊണ്ടു, സ്റ്റെപ്പിനി ബ്ലഡും ശരിയാക്കി വെച്ചു. ഈ തൊട്ടാല്‍ വീഴുന്ന തെലുന്കത്തി കൊച്ചിന്റെ കാര്യത്തില്‍ ഉറപ്പില്ലലോ.

അപ്പൊ സന്തോഷമായി (ഇല്ല, ഗോപിയേട്ടന്‍ ഇല്ല) ഞങ്ങള്‍ അവിടെ എത്തി. വലിയൊരു ഫോം തന്നു, അതില്‍ പേരും നാളും, മുട്ടേലിഴയുമ്പോ വന്ന അസുഖങ്ങളും റബ്ബറിന്നു തുരിശടിക്കുന്ന കാര്യവും വരെ എഴുതി ഒരു യൂനിറ്റ് ബ്ലഡ്‌ കളഞ്ഞു. ഇനിയിപ്പോ ഇവര്‍ക്കും കൂടി ഒരു യൂനിറ്റ് കൊടുക്കണ്ടേ എന്ന് വിചാരിച്ചിരുക്കുമ്പോ തൃക്കണിക്ക് വെക്കാന്‍ എന്റെ പേരു വിളിച്ചു. പാറു...

ദേ... വന്നു.

ഞാന്‍ പോയി. എന്നോട് വെയിറ്റ് നോക്കുന്ന കുന്തത്തിന്റെ മോളില്‍ കേറി നിക്കാന്‍ പറഞ്ഞു.

അയ്യോ കുട്ടിക്ക് ബ്ലഡ്‌ കൊടുക്കാന്‍ പറ്റില്ല, കുട്ടി അണ്ടര്‍ വെയിറ്റ് ആണ്.

ഇല്ല, സിസ്റ്റര്‍, എന്റെ ഉയരത്തിന്നു ഈ വെയിറ്റ് അണ്ടര്‍ അല്ല, നോര്‍മല്‍ ആണ്, എനിക്കും ബ്ലഡ്‌ കൊടുക്കണം എന്നോക്കെ ഞാന്‍ പറഞ്ഞു. പക്ഷെ സമ്മതിച്ചില്ല , ബ്ലഡ്‌ കൊടുക്കാന്‍ മിനിമം 55 കിലോ വേണമത്രേ.

തോല്‍ക്കും എന്ന് ഉറപ്പുള്ള (എനിക്ക് അത് കെമിസ്ട്രി ആണേ) പരീക്ഷ കഴിഞ്ഞു ഇറങ്ങി വരുമ്പോ നമുക്കു ഒരു സന്തോഷമൊക്കെ (സന്തോഷമല്ല, വേറെ എന്തോ ആണത്) തോന്നില്ലേ, അത് പോലെ ഒരു സാധനം എനിക്കും തോന്നി.

പിന്നെ ഉണ്ടായ ആകെ ഒരു സന്തോഷം എന്താന്ന് വെച്ചാല്‍, തെലുന്കത്തി ഉള്‍പ്പെടെ പോയ പെന്പിള്ളേര്‍ എല്ലാം ടെ, ടെ, ടെന്നും പറഞ്ഞു ഇറങ്ങി വന്നു എന്നത് മാത്രമാണ്.

വാല്കഷ്ണം: ബ്ലഡ്‌ കൊടുക്കണം എന്ന് നല്ല ആഗ്രഹമുണ്ടായിരുന്നെന്കിലും അണ്ടര്‍വെയിറ്റ് എന്ന് കേട്ടതിനെക്കാള്‍ സങ്കടം വന്നത് ലന്ച്ച് കഴിക്കാന്‍ സബ് വേയില്‍ പോകാം എന്ന് ഏതോ സാമദ്രോഹി പറഞ്ഞപ്പോഴാണ്. രണ്ടു കഷ്ണം ബ്രെഡും, കുറച്ചു പച്ചക്കറിയും കഴിക്കുന്നതിന് ഞാന്‍ പത്തിരുനൂറു രൂപ കൊടുക്കേം വേണം, എന്നാല്‍ ഈ സാധനം എല്ലാ ദിവസം രാവിലെ വട്ടത്തിലും നീളത്തിലും ഒക്കെ അരിഞ്ഞും, അരിയാതെയും കഴിക്കുന്നതുമാണ്.

പറഞ്ഞിട്ടെന്താ, സബ് വേയില്‍ പോകാന്‍ യോഗമുള്ളത് ബ്ലഡ്‌ കൊടുക്കാത്ത കൊണ്ടു തീരില്ലല്ലോ.